Thursday 10 January 2013

വിശ്വമതം


     
     സഹോദരരേ ,ഇതാണ് ഹിന്ദുധര്‍മ്മതത്വങ്ങളുടെ ഒരു ചെറുചിത്രം . നിനച്ചതൊക്കെ നടപ്പിലാക്കാന്‍ ഹിന്ദുവിനു കഴിഞ്ഞിട്ടില്ലായിരിക്കാം.എന്നെങ്കിലും ഒരു വിശ്വമതം ഉണ്ടാകുമെങ്കില്‍ അതിന് ദേശത്തിനും കാലത്തിനും നിലപാടു പാടില്ല . അതുപദേശിക്കുന്ന ഈശ്വരനെപ്പോലെ അതും അനന്തമായിരിക്കും.; സൂര്യന്‍ കൃഷ്ണഭക്തന്‍മാരുടെയും ക്രിസ്തുഭക്തന്മാരുടെയും പുണ്യവാന്‍മാരുടെയും പാപികളുടെയും മേല്‍ ഒരുപോലെ പ്രകാശിക്കും. അത് ബ്രാഹ്മണ – ബൌദ്ധ – ക്രൈസ്തവ – മാഹമ്മദധര്‍മ്മങ്ങളില്‍ ഒന്നുമാത്രമായിരുന്നില്ല.അവയുടെയൊക്കെ ആകെത്തുകയായിരിക്കും;എന്നാലും വളരാന്‍ അളവറ്റ സ്ഥലം ബാക്കികാണും. അത് വിശ്വവിശാലതയാല്‍ സര്‍വ്വ മനുഷ്യരാശിയെയും അതിന്‍റെ അനന്തബാഹുക്കളിലോതുക്കി ആശ്ലേഷിക്കുന്നതായിരിക്കണം.കാട്ടുജന്തുവില്‍നിന്ന് അധികം നീങ്ങിയിട്ടില്ലാത്ത നികൃഷ്ടനും കിടവൃത്തിയുമായ കാട്ടുമാടമുതല്‍ ലോകരെല്ലാം കണ്ട് അമാനുഷാനോ എന്നു ശങ്കിച്ച് ഭയഭക്തിസ്തബ്ധരായി നിന്നുംപോകത്തക്ക വിധംബുദ്ധിയുടെയും ഹൃദയത്തിന്‍റെയും ഗുണങ്ങള്‍കൊണ്ട് മനുഷ്യരാശിക്കുപരി ഉയര്‍ന്ന അത്യുത്തമപുരുഷന്‍വരെ എല്ലാവര്‍ക്കും ആധര്‍മ്മത്തില്‍ സ്ഥാനമുണ്ട് . തനതുനയത്തില്‍ മതപീഡനത്തിനോ അസഹിഷ്ണുതക്കോ സ്ഥാനമേനല്‍കാത്തതായിരിക്കും ആ ധര്‍മ്മം.അത് സകല സ്ത്രീപുരുഷന്‍മാരിലും ഒരേ ഈശ്വരചൈതന്യത്തെ അംഗീകരിക്കും. അതിന്‍റെ ഉദ്ദേശ്യവും കഴിവും മുഴുവന്‍ മാനവ വര്‍ഗത്തെ അതിന്‍റെ സത്യവും സഹജവുമായ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കല്‍ സഹായിക്കുന്നതില്‍  കേന്ദ്രികരിച്ചിരിക്കും.

  ഇങ്ങനെയൊരു ധര്‍മ്മം ലോകത്തിനു നല്‍കുക,സകലജനതകളും നിങ്ങളുടെ പിന്നാലെ വരും.അശോകന്‍റെ ധര്‍മ്മസഭ ബൌദ്ധസഭയായിരുന്നു.   അക്ബറുടെതു കുറേകുടി ഉദ്ദേശ്യനിഷ്ടമായിരുന്നെങ്കിലും ഒരു സ്വകാര്യസമാജം മാത്രമായിരുന്നു. എല്ലാ ധര്‍മ്മങ്ങളിലും ഈശ്വരനുണ്ടെന്നു സര്‍വ്വദിഗന്തങ്ങളിലും വിളംബരം ചെയ്യാനുള്ള ഭാഗ്യം അമേരിക്കക്കാണ് നീക്കിവെച്ചിരുന്നത്.

   ഹിന്ദുക്കളുടെ ബ്രഹ്മവും ജരദുഷ്ടരുടെ അഹുറാ – മസ്ദയും ബൌധരുടെ ബുദ്ധനും ജൂതരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗസ്ഥനായ പിതാവും ആയ അവിടുന്ന് ഈ ഉദാരാശയം നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കറുത്ത് നല്‍കട്ടെ.(ജ്ഞാന) താരകം കിഴക്കുദിച്ചു; അത് മുറക്ക് പടിഞ്ഞാറോട്ട് നീങ്ങി ,ചിലപ്പോള്‍ മങ്ങിയും ചിലപ്പോള്‍ തിളങ്ങിയും.ഇങ്ങനെ അത് ഭൂമിയെ ചുറ്റി ഇപ്പോള്‍ ,ഇതാ,അതേ കിഴക്കന്‍ ചക്രവാളത്തില്‍ പണ്ടെന്നത്തെതിന്‍റെയും ആയിരം മടങ്ങ്‌ ദീപ്തിയോടും കൂടി ബ്രഹ്മപുത്രാനദീതീരത്ത് വീണ്ടും ഉദയം ചെയ്യുന്നു.

  സ്വാതന്ത്രത്തിന്‍റെ ജന്മഭൂവായ കൊളംബിയാദേവി! ഭവതി വിജയിച്ചാലും! അയല്‍ക്കാരന്‍റെ ചെഞ്ചോരയില്‍ ഒരിക്കലും കൈകഴുകാത്ത ,അയല്‍ക്കാരനെ കൊള്ളയടിക്കുന്നതില്‍ പണപ്പെരുപ്പത്തിന് കുറുക്കുവഴികാണാത്ത, ഭവതിക്കാണ് സൗഹാര്‍ദ്ദപതാകയുമേന്തി നാഗരികതയുടെ മുന്‍നിരയില്‍ അണിനടക്കുവാനുള്ള ഭാഗ്യമുണ്ടായത്.

No comments:

Post a Comment