Friday 28 December 2012

മംഗള വാര്‍ത്ത

              ഇങ്ങനെ മനുഷ്യാത്മാവ് നിത്യനും അമൃതനും പൂര്‍ണനും ആനന്ദനുമാണ് .മരണമെന്ന് പറയുന്നത് ഒരു ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേക്ക് കേന്ദ്രം മാറുകമാത്രമാണ് . പൂര്‍വകര്‍മ്മങ്ങള്‍ വാര്‍ത്ത‍മാനത്തെയും വാര്‍ത്ത‍മാനം ഭാവിയേയും നിര്‍ണയിക്കുന്നു .ജനനത്തില്‍ നിന്ന് ജനനത്തിലേക്കും മരണത്തില്‍ നിന്ന് മരണത്തിലേക്ക് സംസരിച്ച് ജീവന്‍ മേല്‍പ്പോട്ടോ കീഴ്പ്പോട്ടോ പോയ്‌കൊണ്ടേയിരിക്കുന്നു .ഇവിടെ വേറൊരു  ചോദ്യം : ഇങ്ങനെയാണെങ്കില്‍ മനുഷ്യന്‍റെ കഥയെന്ത് ? കൊടുങ്കാറ്റില്‍പ്പെട്ട ചെറു തോണിയോ അവന്‍ ? പത ചൂടിയ തിരത്തുഞ്ചത്തേക്ക് ഒരു നിമിഷം അടിച്ചു കയറ്റപ്പെട്ടും ,അടുത്ത നിമിഷം വാപിളര്‍ന്ന തിരക്കുഴിയിലേക്ക് എടുത്തെറിയപ്പെട്ടും , തന്‍റെ സുകൃതദുഷ്കൃതങ്ങളുടെ പിടിയില്‍പ്പെട്ട് അങ്ങിങ്ങു മറിയുന്ന ചെറുതോണിയോ മനുഷ്യന്‍ ? സദാ ക്ഷോഭിച്ച് ,സദാ പായുന്ന നിഷ്കരുണമായ കാര്യകാരണധാരയില്‍ കഴിവറ്റു തുണയറ്റുഴലുന്ന കെടുതോണിയോ അവന്‍ ? വിധവയുടെ കണ്ണീരോ , അനാഥരോധനമോ ഗവ്നിക്കാതെ ,ഒക്കെ തകര്‍ത്തുരുണ്ടുപോകുന്ന കാരണചക്രത്തിന്‍റെ അടിയിലകപ്പെട്ട ക്ഷുദ്രശലഭമോ മനുഷ്യന്‍ ?ഇതോര്‍ത്ത് ഉള്ളം കുഴയുന്നു .എന്നാലും പ്രകൃതിയുടെ നിയമം ഇതുതന്നെ .ഒരാശക്കും വകയില്ലേ? ഒരു രക്ഷയും ഇല്ലേ ? ഈ ക്രന്ദനം നിരാശാത നിറഞ്ഞ നെഞ്ചിന്‍റെ അടിത്തട്ടില്‍ നിന്നും പൊന്തി കരുണയുടെ തിരുമഞ്ചത്തില്‍എത്തി ; അവിടെനിന്നും ആശാവഹവും സാന്ത്വനപരവുമായ തിരുമൊഴികള്‍ അവതരിച്ച് ഒരു വൈദികര്‍ഷിയെ പ്രജോതിപ്പിച്ചു .ലോകസമക്ഷം ഏഴുന്നേറ്റുനിന്ന് കാഹളധ്വനിയില്‍ ആ മംഗളവാര്‍ത്ത‍ അവിടുന്ന് വിളംബരം ചെയ്തു : 'അമൃതാന്ദത്തിന്റെ അരുമക്കിടങ്ങളേ! ദിവ്യധാമങ്ങളിലും നിവസിക്കുന്നവരേ !ഇരുളിനെല്ലാം അപ്പുറത്ത് , മായക്കപ്പുറത്ത്,ആദിത്യവര്‍ണനായ പുരാണ പുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു .അവനെ അറിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ മരണപരമ്പരയില്‍ നിന്ന് വിമുക്തനാവൂ'. 'അമൃതാന്ദത്തിന്റെ അരുമക്കിടങ്ങളേ!എത്ര മധുരമായ പേര് എത്ര ആശാവഹം ! ഞാന്‍ ആ മധുരമായ പേര്‍ ചൊല്ലി നിങ്ങളെ വിളിക്കട്ടെ - അമൃതാനന്ദത്തിന്‍റെ ആനന്ദരാവകാശികള്‍ - അതേ ,നിങ്ങളെ പാപികള്‍ എന്ന് വിളിക്കാന്‍ ഹിന്ദു കൂട്ടാക്കുകയില്ല. ഈശ്വരസന്താനങ്ങള്‍ ആണ് നിങ്ങള്‍ .അമൃതാനന്ദത്തിന്‍റെ പങ്കാളികള്‍ ,ദിവ്യന്മാര്‍ ,പരിപൂര്‍ണന്മാര്‍ ! അല്ലയോ ഭൂലോകദേവന്‍മാരേ,നിങ്ങള്‍ പാപികാളോ? അങ്ങനെ വിളിക്കുന്നത്‌ പാപമാണ് ,മനുഷ്യസ്വഭാവത്തിനുപെട്ട മാനഹാനിയാണിത്.അല്ലയോ സിംഹങ്ങളെ ഏഴുന്നേറ്റുവരുവിന്‍ ! ആടെന്നഭ്രാന്തി കുടഞ്ഞുകളയുവിന്‍ ! മരണം തീണ്ടാത്ത ആത്മാക്കളാണ് നിങ്ങള്‍ ,മുക്തന്‍മാര്‍ ,ധന്യന്മാര്‍ ,നിത്യന്മാര്‍ . ജടമല്ല നിങ്ങള്‍ ,ദേഹമല്ല നിങ്ങള്‍ ,ജഡം നിങ്ങളുടെ ദാസന്‍ , നിങ്ങള്‍ ജഡത്തിന്റെ ദാസന്മാരല്ല .

No comments:

Post a Comment