Thursday 12 January 2012


അമ്പത്‌ ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സൂര്യനമസ്ക്കാരം

ഭോപ്പാല്‍: സ്വാമി വിവേകാനന്ദന്റെ 149-ാ‍ം ജന്മദിനത്തോടനുബന്ധിച്ച്‌ നടത്തിയ സൂര്യനമസ്കാരത്തില്‍ പങ്കെടുത്തത്‌ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍. മധ്യപ്രദേശിലാണ്‌ വിദ്യാര്‍ത്ഥികള്‍ ഈ യോഗ പരിശീലനത്തില്‍ പങ്കെടുത്തത്‌. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ നേതൃത്വം നല്‍കി. സൂര്യനമസ്കാരം കാവിവത്കരണത്തിന്റെ ഭാഗമാണെന്ന്‌ വാദിക്കുന്ന ന്യൂനപക്ഷത്തിനും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ പരിപാടി ചുട്ട മറുപടിയാണ്‌ നല്‍കിയത്‌.

ഏതെങ്കിലുമൊരു പ്രത്യേക മതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല സൂര്യനമസ്കാരമെന്ന്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇതൊരു യോഗ പരിശീലനമാണ്‌. മനസ്സും ശരീരവും ഏകോപിപ്പിച്ച്‌ ഒരു വ്യക്തിയെ പരിപൂര്‍ണനാക്കുകയെന്നതാണ്‌ ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഇതില്‍ പങ്കെടുക്കുന്നതിനായി ആരും നിര്‍ബന്ധിച്ചിട്ടില്ല. ഗിന്നസ്‌ ബുക്കില്‍ ഇടം നേടുന്നതിന്‌ വേണ്ടിയുമല്ല ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ചൗഹാന്‍ വ്യക്തമാക്കി.

സൂര്യനമസ്കാരം പരിശീലിക്കുന്നതിനെതിരെ മുസ്ലീം മതമേധാവികള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നത്‌ വിലക്കുന്നതിനായി ഫത്വ പുറപ്പെടുവിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഇതെല്ലാം അവഗണിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്കാരത്തിനെത്തിയത്‌. ആര്‍എസ്‌എസ്‌ നേതൃത്വത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള നീക്കം എന്നാണ്‌ കോണ്‍ഗ്രസ്‌ ഈ പരിപാടിയെ വിമര്‍ശിച്ചുകൊണ്ട്‌ അഭിപ്രായപ്പെട്ടത്‌. 2007 മുതലാണ്‌ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന്‌ വിപുലമായ ആഘോഷത്തോടുകൂടി സൂര്യനമസ്കാരം പരിശീലനം സംഘടിപ്പിച്ചുവരുന്നത്‌. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പാണ്‌ ഇതിനാവശ്യമായ സഹായ സഹകരണം നല്‍കുന്നത്‌. ഏക ദേശം 50 ലക്ഷം വിദ്യാര്‍ത്ഥികളാണ്‌ സൂര്യനമസ്കാരത്തില്‍ പങ്കെടുത്തതെന്ന്‌ അധികൃതര്‍ പറയുന്നു.

മധ്യപ്രദേശിലെ സൂര്യനമസ്കാരത്തിന് 50 ലക്ഷം പേര്‍

ഭോപ്പാല്‍: കടുത്ത എതിര്‍പ്പുകളെ അവഗണിച്ച്‌ മധ്യപ്രദേശില്‍ നടന്ന സൂര്യനമസ്കാരത്തില്‍ വിദ്യാര്‍ത്ഥികളടക്കം 50 ലക്ഷം പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനായിരുന്നു സൂര്യനമസ്കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ജനുവരി 12ന്‌ സ്വാമി വിവേകനാന്ദന്റെ ജന്മദിനത്തോട്‌ അനുബന്ധിച്ചായിരുന്നു സൂര്യനമസ്കാരം സംഘടിപ്പിച്ചത്‌. 2007 മുതല്‍ നടന്നുവരുന്നതാണിത്‌. ഇക്കുറി മുസ്ലീം സംഘടനകള്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആര്‍.എസ്‌.എസുകാര്‍ മാത്രം ചെയ്‌തു വരാറുള്ള സൂര്യനമസ്കാരം വിദ്യാര്‍ത്ഥികളെ കൊണ്ട്‌ ചെയ്യിക്കുന്നതിലൂടെ പാര്‍ട്ടി ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നാണ് ഇവരുടെ വിമര്‍ശനം.
ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌ ചൂണ്ടിക്കാട്ടി ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സൂര്യനമസ്കാരത്തിന്‌ ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇത്‌ ഒരു യോഗാസനം മാത്രമാണെന്നും ചൗഹാന്‍ പറഞ്ഞു. സൂര്യനമസ്കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment