Friday 4 November 2011

sanghadeepam news

ശബരിമല വ്രതാനുഷ്ഠാനം തടഞ്ഞ ‘സിയാല്‍’ നടപടി വിവാദമാകുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശബരിമലക്ക്‌ മാലയിട്ടുകൊണ്ടുള്ള വ്രതാനുഷ്ഠാനം പരിമിതപ്പെടുത്തിയ നടപടി വിവാദമാകുന്നു.
വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗത്തിലാണ്‌ വ്രതാനുഷ്ഠാന നിയന്ത്രണം തുടക്കത്തില്‍ കൊണ്ടുവന്നിരിക്കുന്നത്‌. ഭാവിയില്‍ ഇത്‌ എല്ലാ വിഭാഗത്തിലും ഏര്‍പ്പെടുത്തുവാനാണ്‌ നീക്കം നടക്കുന്നത്‌.

അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ 16, 18, 41 എന്നീ ദിവസങ്ങളില്‍ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി താടിയും മുടിയും വളര്‍ത്തുന്നതിനായി അനുവാദം ചോദിച്ചിരുന്നു. ഏതെങ്കിലും 15 ദിവസമേ വ്രതാനുഷ്ഠാനത്തിനായി നല്‍കുവാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു അഗ്നിശമന വിഭാഗം മാനേജരുടെ നിലപാട്‌. ഇത്‌ സംബന്ധിച്ചുള്ള ഓര്‍ഡര്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു.

രണ്ടുവര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായപ്പോള്‍ അന്നത്തെ മാനേജിംഗ്‌ ഡയറക്ടറായിരുന്ന ഡോ. സി.ജി. കൃഷ്ണദാസ്നായര്‍ ഇടപെട്ട്‌ ഓര്‍ഡര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

വി.ജെ. കുര്യന്‍ മാനേജിംഗ്‌ ഡയറക്ടറായി വന്ന സാഹചര്യത്തിലാണ്‌ ക്രൈസ്തവ ലോബി ശബരിമല വ്രതാനുഷ്ഠാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. അഗ്നിശമന വിഭാഗത്തിലെ ഭൂതത്താന്‍കെട്ട്‌ സ്വദേശിയായ ഒരു ക്രൈസ്തവ മാനേജരാണ്‌ പ്രശ്നത്തിന്‌ പിന്നില്‍ കളിക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. രണ്ടുവര്‍ഷം മുമ്പും ഇയാള്‍ തന്നെയായിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു.

അതേസമയം മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലൊരു നിയന്ത്രണമില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചാബികള്‍ക്ക്‌ മതാചാരപ്രകാരം താടി വളര്‍ത്തുവാന്‍ അധികാരമുണ്ട്‌. പോലീസിലും സേനയിലും ഇത്തരത്തിലുള്ള വിലക്കുകളില്ല. കൊച്ചി വിമാനത്താവളത്തില്‍ വ്രതാനുഷ്ഠാനത്തിനെതിരെ മനഃപൂര്‍വം പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയാണെന്നും സൂചനയുണ്ട്‌.

ഹൈന്ദവ വിശ്വാസികള്‍ക്കുനേരെയുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ്‌ ഹിന്ദു സംഘടനകളുടെ ശ്രമം.

സ്വന്തം ലേഖകന്‍

No comments:

Post a Comment