Thursday 13 October 2011

sangha deepam news






നിര്‍മ്മല്‍ മാധവ് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഈ വെടിവയ്പിന്റെ ആവശ്യം ഉണ്ടായിരുന്നോ?



നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കിയതിനെതിരെ കോളേജ് ഉപരോധിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് വെടിവെച്ചു. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ട
ായ ലാത്തിച്ചാര്‍ജിലും കല്ലേറിലും 40 പേര്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ.സംസ്ഥാനസെക്രട്ടറി പി.ബിജു, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.കെ.പ്രവീണ്‍, തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പ്രവര്‍ത്തകരുടെ കല്ലേറില്‍ രണ്ട് എ.എസ്.ഐ. മാര്‍ ഉള്‍പ്പെടെ 17 പോലീസുകാര്‍ക്കും ഒരു ഹോംഗാര്‍ഡിനും പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ 20 എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ നടന്നിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മാധവമന്ദിരത്തില്‍ എം. തങ്കച്ചന്റെയും ചന്ദ്രിയുടെയും മകന്‍ നിര്‍മല്‍ 2009ല്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് നേടി ജയിച്ചു. കൊപ്രാ കച്ചവടക്കാരനായിരുന്ന തങ്കച്ചന്‍ ബൈക്ക്‌ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലം കച്ചവടം നിര്‍ത്തി. മങ്കലം ഹൈസ്‌കൂളില്‍ കായിക അധ്യാപികയാണ് ചന്ദ്രി. നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്‌ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.


രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്‌ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ്‌ നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.


എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്
‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.

ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി. ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന്‌ ഉപദേശിക്കുകയും ചെയ്തു.


ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.


രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.


പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.


വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്
ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ
സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.

തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.


2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു. എസ്എഫ്‌ഐ സമരം തുടരുകയാണ്. പക്ഷേ ഇത്രയും പീഢനങ്ങളിലൂടെ പാകം വന്ന നിര്‍മ്മലും ദൃഢനിശ്ചയത്തിലാണ്. എന്തു വന്നാലും നേരിടാന്‍ തയ്യാറാണെന്ന്.

 

അക്രമം എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് ആണ് എസ എഫ് ഐക്കാര്‍ ചോദിക്കുന്നത്...അതിന്റെ അര്‍ഥം ഒന്ന് പറഞ്ഞു തരുമോ എന്ന് സി പി എം കാരും ചോദിക്കുന്നു...ഈ ഫോട്ടോ കണ്ടോള്..ഒരു കുട്ടി സഖാവ് കഴിഞ്ഞ ദിവസം നടത്തിയ "സമാധാനപരമായ" നിയമസഭ മാര്‍ച്ചില്‍ ചെയ്തെത് ആണ്..കല്ലെറിഞ്ഞു അടി ഒന്ടാക്കിയതും പോരഞ്ഞിട്ട് പോലീസുകാരന്റെ കോളറില്‍ കുത്തി പിടിച്ചു ഇടിക്കാന്‍ ഓങ്ങുന്ന പടം ആണ്..

No comments:

Post a Comment